Published : February 5, 2025

മലയോര സമരയാത്ര - ഇത് ജനമനസ്സുകൾ ഏറ്റെടുത്ത യാത്ര
ജനുവരി 25-ന് കണ്ണൂരിലെ ഇരിക്കൂരിൽ കെ.സി വേണുഗോപാൽ എം.പിയുടെ ഉദ്ഘാടനത്തോടെ ആരംഭിച്ച യുഡിഎഫ് മലയോരയാത്ര വിജയകരമായി സമാപിച്ചു. വയനാട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലായി കോഴിക്കോടും മലപ്പുറവും തൃശ്ശൂരും എറണാകുളവും ഇടുക്കിയും കോട്ടയവും കൊല്ലവും ഉൾപ്പെടെ മലയോര മേഖലകളിലൂടെ സഞ്ചരിച്ചാണ് ഞങ്ങൾ അമ്പൂരിയിൽ സമാപനഘട്ടത്തിലെത്തിയത്. വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയുടെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് UDF സമരയാത്ര സംഘടിപ്പിച്ചത് .വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ , താൽക്കാലിക പരിഹാരം മാത്രം കണ്ടെത്തി മടങ്ങുന്ന സർക്കാരിനെതിരെയായിരുന്നു പ്രതിഷേധം. കാരണം,ഓരോ വർഷം കഴിയുന്തോറും വനാതിർത്തി പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ ജീവനെടുത്തവരുടെ പട്ടിക എടുത്താൽ മതി, നാടിന്റെ ആശങ്കയുടെ ആഴമറിയാൻ. വന്യജീവി ആക്രമണങ്ങളെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതിന് തെളിവല്ലേ ഈ ദിനംപ്രതിയുള്ള ആക്രമണങ്ങൾ. പൂർണമായും മലയോര ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു യുഡിഎഫിന്റെ ഈ സമരയാത്ര . ഈ യാത്രയിലുടനീളമുണ്ടായ ജനസഞ്ചയം തന്നെയാണ് ഈ യാത്രയുടെ വിജയം. ഓരോ കേന്ദ്രത്തിൽ എത്തിച്ചേർന്നപ്പോഴും യാത്രയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. വയനാട്ടിൽ യാത്രക്ക് ഒപ്പം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. കേരളമുടനീളമുണ്ടായിരുന്ന പര്യടനത്തിനൊപ്പം യുഡിഎഫിന്റെ ഘടകകക്ഷികളെല്ലാം പിന്തുണയുമായി മുൻനിരയിലുണ്ടായിരുന്നു. ഫെബ്രുവരി 5ന് അമ്പൂരി പാരിഷ് ഹാൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സർക്കാരിനെതിരെ നടത്തിയ ഈ യാത്രയ്ക്ക് ഒപ്പം നിന്ന, യാത്രയെ സ്വീകരിച്ച എല്ലാവർക്കും നന്ദി.